യോഗയുടെ ദുരന്ത വശങ്ങളെ ചൂണ്ടിക്കാണിച്ച് സീറോ
മലബാര്‍ ദൈവശാസ്ത്ര കമ്മീഷന്‍

സ്വന്തം ലേഖകന്‍ 04-04-2018 - Wednesday

കൊച്ചി: യോഗ ക്രൈസ്തവ വിശ്വാസത്തോട് ചേർന്ന് പോകുന്നതല്ലായെന്ന് സീറോ മലബാര്‍ ദൈവശാസ്ത്ര കമ്മീഷന്‍. സഭയില്‍ യോഗയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായതോടെ വിഷയത്തെ കുറിച്ചു പഠിക്കാൻ പാലാ രൂപതാധ്യക്ഷനും സീറോ മലബാര്‍ ഡോക്ട്രൈനല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സിനഡ് നിയമിക്കുകയായിരിന്നു. കമ്മീഷന്‍ കണ്ടെത്തിയ പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ലായെന്നും ദൈവം, രക്ഷ, പാപം, പ്രാർത്ഥന, ധ്യാനം, ധാർമികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗയും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പഠിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യോഗയുടെ മറവിൽ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും ലക്ഷ്യമാക്കി അന്തർദേശീയതലത്തിൽ യോഗ പ്രചരിപ്പിക്കാൻ സംഘപരിവാർ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തിൽ യോഗാനുഷ്ഠാനങ്ങളെ പുനർവായനക്ക് വിധേയമാക്കാൻ ക്രിസ്തീയ വിശ്വാസികൾ നിർബന്ധിതരായിരിക്കുകയാണ്. നാം സ്വയം രക്ഷ പ്രാപിക്കുകയല്ല, രക്ഷയെ ഈശോമിശിഹായിലുള്ള സൗജന്യ ദാനമായി അനുഭവിക്കുകയാണ് ചെയ്യുന്നത്. എന്നാൽ യോഗദർശനത്തിൽ നിരന്തരം സംസാരിക്കുന്നത് ആത്മസംതൃപ്തി, ആത്മസാക്ഷാത്കാരം, സ്വയം വിമോചനം തുടങ്ങിയവയെ കുറിച്ചാണ്.

ക്രിസ്തീയതയിൽ സ്വയാർജിതമായ ആത്മസാക്ഷാത്കാരം രക്ഷയുടെ മാർഗം അല്ല. പാപത്തെക്കുറിച്ചുള്ള വീക്ഷണത്തിലും യോഗ ദർശനവും ക്രിസ്തീയ ചിന്തയും തമ്മിൽ അന്തരമുണ്ട്. അറിവിലെ അപൂർണ്ണതയെ (അജ്ഞാനത്തെ)യാണ് പാപമായി വിവക്ഷിക്കുന്നത്. എന്നാണ് ക്രിസ്തീയ വീക്ഷണത്തിൽ പാപം എന്നത് ദൈവദത്തമായ സ്വാതന്ത്ര്യത്തെ മനുഷ്യൻ ബോധപൂർവ്വം ദുർവിനിയോഗം ചെയ്ത് സഹോദരങ്ങൾക്കും എതിരായി തിരിയുന്നതാണ്. പാപത്തെ കേവലം അജ്ഞതയായി അവതരിപ്പിക്കുമ്പോൾ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്വം അപ്രസക്തമാകുന്നു എന്ന പ്രതിസന്ധിയും യോഗയിൽ അവശേഷിക്കുന്നുണ്ട്.
 

യോഗാനുഷ്ഠാനങ്ങളെ ക്കുറിച്ച് വത്തിക്കാന്റെ വിശ്വാസ കാര്യാലയം പുറപ്പെടുവിച്ച പ്രബോധനരേഖ സമാനമായ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ശാരീരികാസനങ്ങളിലൂടെ അനുഭവവേദ്യമാകുന്ന അനുഭവങ്ങളെ ക്രിസ്തീയ മൗതീകരുടെ (Mystics) ആത്മീയ അനുഭവങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. സംസ്കാരത്തിൽ അനുഷ്ഠാനങ്ങൾ മതസൗഹാർദം വളർത്താൻ സഹായകമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ല. ദൈവം, രക്ഷ, പാപം, പ്രാർത്ഥന, ധ്യാനം, ധാർമികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗയും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പഠിപ്പിക്കുന്നത്.

Must Read: ‍ 'ക്രിസ്താനുഭവ യോഗ ധ്യാനം' ഗുരുതരമായ തെറ്റ്: ഇടപെടലുമായി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍

ഉത്ഭവത്തിനും സ്വഭാവത്തിലും പ്രയോഗത്തിലും ലക്ഷ്യത്തിലും ക്രിസ്തീയതയുമായി ഒത്തുപോകാത്ത യോഗയെ ഒരു ആത്മീയ മാർഗ്ഗമായി അംഗീകരിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിനു ഹാനികരമാണ്. യോഗയെ ഒരു ധ്യാന രീതിയായോ ദൈവവചന വ്യാഖ്യാന രീതിയായോ മോക്ഷമാർഗ്ഗമായോ അവതരിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ സമഗ്രതക്കു ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കും. വിശ്വാസം ആഴങ്ങൾ സൂക്ഷിച്ചു കേവലം ഉപരിവിപ്ലവം ആയിരുന്ന കാലത്ത് വിശ്വാസത്തിന്റെ ഉറവിടങ്ങളിലേക്ക് തിരിച്ചു നടക്കാനും വിശ്വാസ ശാക്തീകരണത്തിന് വഴിയൊരുക്കാനും ആണ് സഭയുടെ മുഴുവൻ ശ്രദ്ധയും തിരിയേണ്ടത്.

സുവിശേഷവൽക്കരണം എന്ന മഹത്തായ ലക്ഷ്യത്തിൽനിന്ന് സഭയുടെ ശ്രദ്ധതിരിക്കുന്ന ആപേക്ഷികതയുടെ നിലപാടുകളിൽ ഒന്നായി യോഗയെ കുറിച്ചുള്ള ചർച്ചകൾ വഴി മാറുന്നുണ്ട്. ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന രീതി അപ്പനും മക്കളും തമ്മിലുള്ള സ്നേഹ സംഭാഷണത്തിന്റെ ലാളിത്യവും ശാലീനതയും നിറഞ്ഞതാണ്. ഇപ്രകാരമുള്ള ക്രിസ്തീയ പ്രാർത്ഥന രീതിയെ ഇതരസംസ്ക്കാരങ്ങളിലെ ആത്മീയ രീതികളുമായി കൂട്ടിക്കുഴച്ച് ഏറെ സങ്കീർണ്ണമാക്കുന്നത് ക്രിസ്തീയവിശ്വാസത്തിന് ഗുണകരമല്ല.

വ്യത്യസ്ത സംസ്കാരങ്ങൾ നൽകുന്ന എല്ലാറ്റിനെയും വിവേചനം കൂടാതെ ക്രൈസ്തവർ സ്വീകരിക്കാൻ ശ്രമിക്കുന്നത് സാംസ്കാരിക അനുരൂപണത്തിന്റെ പേരിൽ ന്യായീകരിക്കാൻ ആകുന്നതല്ലായെന്ന വാക്കുകളോടെയാണ് ദൈവശാസ്ത്ര കമ്മീഷന്റെ റിപ്പോർട്ട് അവസാനിക്കുന്നത്. യോഗ ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണെന്നു ഇന്ത്യയ്ക്ക് പുറത്തുള്ള ബിഷപ്പുമാരും അഭിപ്രായപ്പെട്ടിരിന്നു.

യോഗ ക്രിസ്തീയ വിശ്വാസത്തിന് ചേര്‍ന്നതല്ലായെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ലേഖനങ്ങള്‍ "പ്രവാചക ശബ്ദം" ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിന് ഈ ലേഖനങ്ങള്‍ സഹായകരമാകും.

യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക

യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ?

'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത്

----

യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1

യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2

ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3

യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം

Go to the previous page